Kanhangad Sub Depot To get 45 Buses

21/12/2012 22:31

ചെമ്മട്ടം വയലില്‍ പണി പൂര്‍ത്തിയാക്കിയ കെ.എസ്.ആര്‍.ടി.സി സബ്ബ് ഡിപ്പോ തുറന്നുകൊടുക്കുന്നതോടെ കിഴക്കന്‍ മലയോര പ്രദേശത്തേക്ക് ബസുകളുടെ ചാകരയുണ്ടാകും. കിഴക്കന്‍ മലയോര പ്രദേശത്തേക്കു മാത്രമായി 36 ബസുകള്‍ നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇപ്പോഴുണ്ടാക്കിയ ഏകദേശ ധാരണ.

പാണത്തൂര്‍, കൊന്നക്കാട്, ഇരിട്ടി, ചെറുപുഴ, ചീമേനി എന്നീ റൂട്ടുകളിലാണ് കൂടുതല്‍ സ്റ്റേറ്റ് ബസുകള്‍ സര്‍വീസ് നടത്തുക. തുടക്കത്തില്‍ കാഞ്ഞങ്ങാട് സബ്ബ് ഡിപ്പോയില്‍ നിന്ന് 46 ബസുകള്‍ ഓടിക്കാനാണ് തീരുമാനം. 36 ബസുകള്‍ കിഴക്കന്‍ മലയോര മേഖലയിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ പത്ത് ബസുകള്‍ പ്രാദേശിക തലങ്ങളെ കോര്‍ത്തിണക്കി ഗ്രാമപ്രദേശങ്ങള്‍ വഴി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തും.

ശബരിമലയിലെ മകര വിളക്കുത്സവം കഴിയുകയും ശബരിമല നട അടക്കുകയും ചെയ്ത ശേഷമേ കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ്ബ് ഡിപ്പോയുടെ ഉദ്ഘാടനം നടക്കുകയുള്ളൂവെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് നൂറുകണക്കിന് സ്റ്റേറ്റ് ബസുകള്‍ താല്‍ക്കാലികമായി പമ്പയില്‍ സര്‍വീസ് നടത്തുന്നതിന് എത്തിച്ചിട്ടുണ്ട്.

കാസര്‍കോട്, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നും ഏതാണ്ട് നൂറിലധികം ബസുകളും പമ്പയില്‍ സര്‍വീസ് നടത്തുന്നുണ്ട്. കാഞ്ഞങ്ങാട് സബ്ബ് ഡിപ്പോയിലേക്ക് അനുവദിച്ച് കാസര്‍കോട് ജില്ല ഡിപ്പോയില്‍ നേരത്തെതന്നെ എത്തിച്ച പുത്തന്‍ ബസുകളും ഇക്കൂട്ടത്തില്‍പെടും.
ഈ ബസുകളത്രയും കാസര്‍കോട്ടേക്ക് തിരിച്ചെത്തിയശേഷമേ കാഞ്ഞങ്ങാട് സബ്ബ് ഡിപ്പോ സജീവമാവാനിടയുള്ളൂ. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ സബ് ഡിപ്പോയുടെ ഉദ്ഘാടനം നടത്താനുള്ള ക്രമീകരണങ്ങളാണ് നടന്നുവരുന്നത്.

എന്നാല്‍ റിപ്പബ്ലിക് ദിന പരേഡില്‍ അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ സല്യൂട്ട് സ്വീകരിക്കണമെന്ന കീഴ് വഴക്കം നിലനില്‍ക്കുന്നതിനാല്‍ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന് അന്ന് കാസര്‍കോട് ജില്ലയിലെ പരിപാടികളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്ന കെ.പി. മോഹനനാണ്. അദ്ദേഹത്തിന് പകരം മന്ത്രി ആര്യാടന്‍ മുഹമ്മദ് കാസര്‍കോട്ടേ പരിപാടികളില്‍ സംബന്ധിക്കാന്‍ താല്‍പ്പര്യം കാട്ടിയാല്‍ ജനുവരി 26ന് കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ്ബ് ഡിപ്പോയുടെ ഉദ്ഘാടനം നടന്നേക്കാനിടയുണ്ട്.

Source: KasargodVartha